കര്‍ണ്ണാടക ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ശ്രീനിവാസ പ്രസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്
രാവീജ് ഗാന്ധിയെ കുറിച്ചുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് തന്നെ പരക്കെ എതിർപ്പുകൾ ഉയരുന്ന സാഹചര്യത്തിലാണ് ബി ജെ പി നേതാവ് ശ്രീനിവാസ പ്രസാദ് നേരിട്ട് രംഗത്ത് ഇറങ്ങുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ടെന്നും എന്നാല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം അനാവശ്യമായിരുന്നെന്നും ശ്രീനിവാസ പ്രസാദ് അഭിപ്രായപ്പെട്ടത്
‘എല്‍ ടി ടി ഇ ആണ് പദ്ധതി ആവിഷ്കരിച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. അഴിമതി ആരോപണത്തെ തുടര്‍ന്നല്ല അദ്ദേഹം മരണപ്പെട്ടത്. ആരും തന്നെ അത് വിശ്വസിക്കില്ല. ഞാന്‍ പോലും അങ്ങനെ വിശ്വസിക്കുന്നില്ല.
ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന വ്യക്തിയാണ് മോദി ജി. എന്നാല്‍ രാജീവ് ഗാന്ധിയെ പറ്റി അദ്ദേഹം ഇത്തരത്തിലുള്ള പരാമര്‍ശം നടത്തേണ്ടിയിരുന്നില്ല’- എന്നും പറഞ്ഞു.
ചെറുപ്രായത്തില്‍ തന്നെ ഭാരിച്ച ചുമതലകള്‍ ഏറ്റെടുത്ത വ്യക്തിയാണ് രാജീവ് ഗാന്ധി. വാജ്പേയിയെ പോലുള്ള നേതാക്കള്‍ അദ്ദേഹത്തെ പറ്റി നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ശ്രീനിവാസ കൂട്ടിച്ചേര്‍ത്തു.
ഒന്നാം നമ്ബര്‍ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ മോദി പറഞ്ഞത്.
ഇതോടെ നിരവധി പേര്‍ മോദിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
“താങ്കളുടെ പിതാവ് മുഖസ്‌തുതിക്കാര്‍ക്ക് മിസ്‌റ്റര്‍ ക്ലീന്‍ ആയിരിക്കാം. പക്ഷേ, ജീവിതം അവസാനിക്കുമ്ബോള്‍ അദ്ദേഹം ഭ്രഷ്ടചാരി നമ്ബര്‍ 1 (അഴിമതി നമ്ബര്‍ 1) ആയിരുന്നു.” എന്നായിരുന്നു മോദിയുടെ പരാമര്‍ശം.
രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് ഹര്‍ജി നല്‍കിയത്.
പ്രധാനമന്ത്രി തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അതിനടയിൽ കോണ്‍ഗ്രസ് പാര്‍ട്ടി തന്‍റെ അമ്മയെ അധിക്ഷേപിച്ചെന്നും അച്ഛനാരാണെന്നു ചോദിച്ചെന്നും പരാതിയും പരിഭവവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു .
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ പ്രധാനമന്ത്രി മോദി അധിക്ഷേപിച്ചതിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്‍പില്‍ തന്റെ പരാതിയുടെ കെട്ടഴിച്ചത്.
തനിക്കെതിരെ ഇതുവരെ 20 പദപ്രയോഗങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയതെന്നും മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.
‘എന്റെ അമ്മയെ കുറിച്ച് അവര്‍ അസഭ്യം പറയുകയും എന്റെ അച്ഛന്‍ ആരാണെന്ന് ചോദിക്കുകയും ചെയ്തു. നിങ്ങള്‍, ജനങ്ങള്‍ ഓര്‍ക്കണം, ഞാന്‍ പ്രധാനമന്ത്രി ആയതിന് ശേഷമാണ് കോണ്‍ഗ്രസ് ഇത് പറയുന്നത് എന്നെ അസഭ്യം പറഞ്ഞ് അവര്‍ അവരുടെ മാന്യത പിച്ചിച്ചീന്തി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനെ ഇപ്പോള്‍ ആരും മുഖവിലയ്ക്കെടുക്കുന്നില്ല’ മോദി പറഞ്ഞു.
മുന്‍പ് കുപ്രസിദ്ധമായ സോണിയ ഗാന്ധിയുടെ ‘മരണത്തിന്‍റെ വ്യാപാരി’ പരാമര്‍ശം ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരേ നടത്തിയ പ്രയോഗങ്ങളും മോദി ജനങ്ങള്‍ക്ക് മുന്‍പില്‍ വിശദമാക്കി. തന്നെ കൊലചെയ്യുമെന്ന് പറഞ്ഞു നടക്കുന്ന ആളുകളെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നതെന്നും അവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ടിക്കറ്റ് നല്‍കിയെന്നും മോദി കുറ്റപ്പെടുത്തി.
ഇക്കാര്യത്തില്‍ ആരും അവരെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് ഈ വലിയ രാജ്യത്തെ ജനാധിപത്യത്തിന്‍റെ രസമെന്നും മോദി പറഞ്ഞു.